വാഷിംഗ്ടൺ ഡിസി: ഇറാനെ ആക്രമിക്കുന്നതിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പിന്തിരിപ്പിച്ചത് അറബിരാജ്യങ്ങളെന്നു റിപ്പോർട്ട്. ഈജിപ്ത്, ഒമാൻ, സൗദി, ഖത്തർ തുടങ്ങിയ അമേരിക്കൻ സഖ്യകക്ഷികളാണു വിഷയത്തിൽ ഊർജിതമായി ഇടപെട്ടത്.
അമേരിക്കൻ സൈനികനടപടി പശ്ചിമേഷ്യയിലെ സ്ഥിതിവിശേഷം രൂക്ഷമാക്കുന്നതിലുപരി ആഗോള സാന്പത്തികമേഖലയെ അസ്ഥിരപ്പെടുത്തുമെന്നും അറബി നേതാക്കൾ ട്രംപിനെ അറിയിച്ചതായി പറയുന്നു.
ഇറാനെ ആക്രമിക്കുന്നതിൽനിന്നു ട്രംപ് പിന്തിരിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഇറാൻ വിഷയത്തിൽ സാധ്യമായ എല്ലാ മാർഗങ്ങളും ട്രംപിന്റെ പരിഗണനയിൽ ഇപ്പോഴുമുണ്ടെന്നാണു വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചത്. എന്താണു ചെയ്യാൻ പോകുന്നതെന്നു പ്രസിഡന്റ് ട്രംപിനു മാത്രമേ അറിയൂ എന്നും വക്താവ് കൂട്ടിച്ചേർത്തു.
ഇറാൻ വിഷയം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി യോഗത്തിലും അമേരിക്ക സമാന നിലപാട് വ്യക്തമാക്കി. ട്രംപ് കാര്യങ്ങൾ ചെയ്യുന്നയാളാണെന്നും വാചകമടിക്കാരനല്ലെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്സ് രക്ഷാസമിതിയിൽ ഇറാനു മുന്നറിയിപ്പു നല്കി.
ഇതിനിടെ, അറബിരാജ്യങ്ങൾ ഇറേനിയൻ നേതൃത്വവുമായും ബന്ധപ്പെട്ടതായാണു റിപ്പോർട്ട്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്ന് അറബി നേതാക്കൾ ഇറാനോട് ആവശ്യപ്പെട്ടു.
അമേരിക്കൻ ആക്രമണമുണ്ടാകുന്ന പക്ഷം ഇറാൻ തിരിച്ചടിക്കു മുതിർന്നാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നല്കി. അമേരിക്ക ആക്രമിച്ചാൽ അറബിരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തേ പറഞ്ഞിരുന്നു.